*"ലില്ലിക്കുട്ടി ടീച്ചറുടെ നന്ദിപ്രകടനം"* *- ഒരു കദന കഥ*
അമേരിക്കയിൽ നല്ല ശമ്പളത്തിന് ഞാൻ ജോലി ചെയ്യുന്ന കാലം.
നാട്ടിൽ നിന്നും പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു ഫോൺ കാൾ. എടുത്തപ്പോൾ അങ്ങേത്തലക്കൽ ലില്ലിക്കുട്ടി ടീച്ചർ ആണ്. അമേരിക്കയ്ക്ക് പോരുന്നതിന് മുൻപ് ഞാൻ പഠിപ്പിച്ചിരുന്ന സ്കൂളിലെ സഹ അദ്ധ്യാപിക. വിശേഷങ്ങൾ ഒക്കെ തിരക്കി.
അവസാനം ലില്ലിക്കുട്ടി ഒരു ആവശ്യം ഉന്നയിച്ചു.
തോമാച്ചാ നമ്മുടെ സ്കൂളിന് ഇപ്പോഴും ഒരു മൂത്രപ്പുര ഇല്ല. ഒന്ന് മനസ്സറിഞ്ഞു ഞങ്ങളെ സഹായിക്കണം. നിങ്ങൾക്കൊക്കെ ഇതൊരു വലിയ തുകയല്ലല്ലോ?
എന്റെ അപ്പോഴത്തെ വരുമാനം വച്ച് നോക്കുമ്പോൾ ഒരു ചെറിയ തുകയായിരുന്നത് കൊണ്ട് മൂത്രപ്പുര പണിക്കുള്ള പണം ഞാൻ സ്കൂളിന് അയച്ചു കൊടുത്തു. ചെറിയൊരു തുകയായതുകൊണ്ട് വീട്ടിലോ, മറ്റാരോടോ കൊട്ടിഘോഷിക്കാനും പോയില്ല. അങ്ങനെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ പള്ളിപ്പെരുന്നാളിന്ന് ലീവിൽ വന്നപ്പോൾ പെരുന്നാൾ പറമ്പിൽ ഞാൻ ഭാര്യയോടൊപ്പം നടക്കുമ്പോൾ എവിടെ നിന്നോ ഞങ്ങളുടെ മുന്നിലേക്ക് നിറചിരിയോടെ പ്രത്യക്ഷപ്പെട്ടു - നമ്മുടെ ലില്ലിക്കുട്ടി ടീച്ചർ.
ഒട്ടം വൈകാതെ പണ്ട് കൂടെ ജോലി ചെയ്തിരുന്ന ടീച്ചറെ, ഞാൻ ഭാര്യയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു. അപ്പോളാണ് ടീച്ചറുടെ വക അസ്ഥാനത്തെ ഒരു നന്ദിപ്രകടനം....
*തോമാച്ചാ, എപ്പോഴെക്കെ മൂത്രപ്പുരയിൽ കയറുമോ അപ്പോഴൊക്കെ ഞാൻ തോമാച്ചനെ ഓർക്കും. ഒരു കാലത്തും മറക്കാൻ പറ്റാത്ത ഒരു കാര്യമാ അന്ന് തോമാച്ചൻ ചെയ്ത് തന്നത്. ഒരിക്കലും മറക്കില്ല.*
ഈ സംഭവം കഴിഞ്ഞ് ആറ് മാസമായെങ്കിലും ഞാനും ഭാര്യയും തമ്മിൽ മിണ്ടിത്തുടങ്ങിയിട്ടില്ല.
എന്ത് പറഞ്ഞിട്ടും അവൾ വിശ്വസിക്കുന്നുമില്ല.
എന്റെ വിഷമം മനസ്സിലാക്കാതെ നിങ്ങൾ ചിരിച്ചോ ...